Powered By Blogger

Friday 28 July 2017

"കാവ്വ്യ ധൈര്യങ്ങളുടെ കവി" -സച്ചിദാനന്ദൻ -------------------------------------------------------------------


സ്തുതി ,സ്തോത്രം പദ്യകരകൗശലം തുടങ്ങിയ പഴഞ്ചൻ പരിപാടികൾക്കെതിരെയാണ് എന്റെ പ്രിയ കവി സച്ചിദാനന്ദൻ നിലനിൽക്കുന്നത് എന്നാണു ഞാൻ കരുതിയിരുന്നത് .എനിക്ക് തെറ്റിയിരിക്കുന്നു .ബാലചന്ദ്രൻ ചുള്ളിക്കാട് എന്റെ പ്രിയ കവി സച്ചിദാനന്ദനെക്കുറിച്ച് കവിത എഴുതുന്നു .തിരിച്ച്‌ എന്റെ പ്രിയ കവി സച്ചിദാനന്ദൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ചും കവിത എഴുതുന്നു .ഇതും സ്തുതിയാണ് സർ . പണ്ട് രാജകൊട്ടാരത്തിലെ കവികൾ രാജാവിനെക്കുറിച്ച് സ്തുതിച്ചെഴുതിയിരുന്നതും എന്റെ രണ്ട് പ്രിയ കവികൾ ഇപ്പോൾ ചെയ്യുന്നതും അതേ സ്തുതികളുടെ ഗണത്തിൽപെട്ടതാണ്.
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന
കുന്നംകുളം സമ്മേളനത്തിൽവച്ച് കവി സച്ചിദാനന്ദൻ മൗലികത എന്നൊന്നില്ല എന്ന് വീണ്ടും ആവർത്തിച്ചിരുന്നു. എല്ലാം തുടർച്ചമാത്രമാണെന്നു ഒരൊഴുക്കന്മട്ടിൽ പറഞ്ഞ്, എന്റെ തുടർച്ചയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നും അല്ലെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനും മൗലികത ഇല്ലാ എന്നുമാണ്അദ്ദേഹം പറയാതെ പറയുന്നത് . കവിക്ക് മൗലികതയില്ലെന്ന ബോധ്യത്താലും എക്റ്റിവിസം കൊണ്ടുള്ള കരകൗശലപ്പണിയാൽ കവി എന്നനിലയിൽ പ്രശസ്തനാകുകയും ചെയ്തു എന്നാണു ഞാൻ പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത് .അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതികരണങ്ങളോട് എതിർപ്പുണ്ടെങ്കിലും കവി സച്ചിദാനന്ദൻ തന്നെയാണ് മലയാളത്തിലെ "കാവ്വ്യ ധൈര്യങ്ങളുടെ കവി" അല്ലെങ്കിൽ അത്തരമൊരു മൂവ്മെന്റിന്റെ അഗ്രഗാമി .ആ ധൈര്യത്തിലാണ് കുട്ടികളെ നമ്മളൊക്കെ ലക്കും ലഗാനുമില്ലാതെ കവിത എഴുതുന്നത് .പക്ഷെ മൗലികത എന്നൊന്നുണ്ട്.

Wednesday 19 July 2017

ഭീമന്റെ കാലിൽകൊണ്ട മുള്ളിൽ ഒരു വൈലോപ്പിള്ളി അവതാരിക

ഭീമന്റെ കാലിൽകൊണ്ട മുള്ളിൽ ഒരു വൈലോപ്പിള്ളി അവതാരിക
////////////////////////////////////////////////////////////////////////
ജയൻ എടക്കാട്ട്
"പണ്ടത്തെ പെണ്ണുങ്ങൾതൻ കർക്കശ സ്വഭാവത്തിൽ
മുള്ളുകുത്തലാണെന്നും പുരുഷപാദങ്ങളിൽ
ദ്രൗപതീശാഠ്യം മൂലമലഞ്ഞു കാട്ടിൽ ഭീമൻ
സുന്ദരീ സീതമൂലം രാമനും, തളർന്നത്രെ "
മലയാളത്തിന്റെ എന്നത്തേയും കാവ്യാ ശ്രീമാനായ വൈൽപോപ്പിള്ളി ശ്രീധരമേനോൻ ഹൃദ്ധ്യസ്ഥമാക്കിയിരുന്ന മുകളിലുദ്ധരിച്ച നാലുവരികൾ രചിച്ചത് ജോതിഷ രംഗത്തെ പ്രഗൽഭനായ പെരിങ്ങോട്‌ ശങ്കരനാരായണനാണ്. മാത്രമല്ല പെരിങ്ങോട് ശങ്കരനാരായണന്റെ ആദ്യ കവിതാസമാഹാരമായ ഉദയാൽപരം എന്ന പുസ്തകത്തിന് വിശദമായൊരു അവതാരികയും വൈലോപ്പിള്ളിയിൽ നിന്നൂഎഴുതികിട്ടാനുള്ള ഭാഗ്യം പെരിങ്ങോടിനുണ്ടായി .കവിതാ സാഹിത്യ രംഗത്ത് പ്രസിദ്ധനൊന്നു മല്ലാതിരുന്ന ഒരു കവിയുടെ കവിതാ ശകലം ഹൃദ്ധ്യസ്ഥമാക്കുകയും അതെ കുറിച്ച് എഴുതുകയും ചെയ്യുക എന്നൊക്കെ വൈലോപ്പിള്ളിയുടെ ഗരിമയാണ്.എന്നാൽ കവിക്ക് അതിനുള്ള സന്നദ്ധത ഉണ്ടാകുന്നത് പെരിങ്ങോടിന്റെ ഭാവനനയും അതിനു കാരണമായ ഭീമന്റെ കാലിലെ മുള്ളുകൊള്ളലുമാണ് . പെരിങ്ങോട് തന്ടെ ഭവാനയിലൂടെ ഭീമന്റെ കാലിൽ മുള്ളുകൊള്ളിച്ചത് വൈലോപ്പിള്ളിക്ക് കൊണ്ടു എന്ന് പറയുന്നതാകും ശരി. നാലു പതീറ്റാണ്ടു മുൻപ് വൈലോപ്പിള്ളി തൃശൂർ ദേവസ്വം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലം, തൊട്ടടുത്ത ക്വാർട്ടേഴ്സിൽ ടെലിഫോൺ ഡിപ്പാർട്മെന്റിൽ ജൂനിയർ എൻജിനിയർ ആയി ജോലി ചെയ്യുന്ന പെരിങ്ങോട് ശങ്കരനാരായണനും. ഒരിക്കൽ വൈലോപ്പിള്ളിയെ സന്ദർശിക്കാനെത്തിയ മഹാകവി അക്കിത്തം വൈലോപ്പിള്ളിയെ ശങ്കരനാരായണന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നു . ആ പരിചയപ്പെടൽ ഗുരുശിഷ്യബന്ധമായി വളർന്നു .അല്പസ്വല്പം എഴുത്തൊക്കെ ഉണ്ടായിരുന്നതിനാൽ ഒരു കവിതാസമാഹാരം പുറത്തിറക്കാൻ ശങ്കരനാരായണൻ ആഗ്രഹിച്ചിരുന്ന കാലം .കവി എ സ് രമേശൻ നായരുടെ പ്രേരണയിൽ അതിനു ആക്കം കൂടി . കയ്യെഴുത്തു പ്രതി അക്കിത്തവും രമേശൻ നായരും വായിച്ചു .അവതാരിക വൈലോപ്പിള്ളിയുടേതാകണം എന്ന തീരുമാനത്തിലെത്തി .വൈലോപ്പിള്ളി എഴുതിയില്ലെങ്കിൽ അക്കിത്തം എഴുതാമെന്ന് സമ്മതിച്ചു .വൈലോപ്പിള്ളിയുമായി ശങ്കരനാരായണന്‌ നല്ല പരിചയമുണ്ടല്ലോ? , അപ്പോൾ പിന്നെ അവതാരിക കിട്ടാതിരിക്കില്ല വൈലോപ്പിള്ളിയുടെ അവതാരിക ലഭിക്കുക എന്നത് അത്യ അപൂർവ്വ സൗഭാഗ്യമാണെന്നു രമേശൻ നായരും പറഞ്ഞു . അങ്ങിനെ ശങ്കരനാരായണൻ തന്റെ കവിതകളുടെ കയ്യെഴുത്തുപ്രതിയുമായി വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശങ്കരനാരായണൻ കയ്യക്ഷരം നന്നല്ലെന്നു പറഞ്ഞ് കയ്യെഴുത്തു പ്രതി ശങ്കരനാരായണന്‌ തിരികെ നൽകി.പെരിങ്ങോട് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ടു കയ്യെഴുത്തു പ്രതി മാറ്റിഎഴുതി വീണ്ടും വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസങ്ങൾക്കു ശേഷം ശങ്കരനാരായണൻ കവിക്കായി ഏർപ്പെടുത്തിയ ചായസൽക്കാരത്തിനിടെ വൈലോപ്പിള്ളി പറഞ്ഞു ' ശങ്കരനാരായണാ കാപ്പി വാങ്ങി തന്നതുകൊണ്ടൊന്നും അവതാരിക എഴുതിത്തരില്ല കവിത നന്നാകണം എന്നാലേ എഴുതൂ. . ആറുമാസം കഴിഞ്ഞു വൈലോപ്പിള്ളി ശങ്കരനാരായണനോട് പറഞ്ഞു.ശങ്കരനാരായണന്റെ കവിത പൊതുവെ ഒരു യുവ കവിയുടെ ശ്രമമെന്ന നിലയിൽ ശ്ലാഘനീയമാണ്.ചില സംസംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു നാല് വരി കാണാതെ ചൊല്ലി .
" പണ്ടത്തെ പെണ്ണുങ്ങൾ തൻ കർക്കശ സ്വഭാവത്തിൻ
മുള്ളു കുത്തലാണെന്നും പുരുഷ പാദങ്ങളിൽ
ദ്രൗപതി ശാഠ്യം മൂലമലഞ്ഞു ഭീമൻ
സുന്ദരി സീതമൂലം രാമനും തളർന്നത്രെ ''
തുടർന്ന് ചോദിച്ചു, ശങ്കരനാരായണാ എങ്ങിനെയാണ് രാമന്റെയും ഭീമൻടെയും കാലിൽ മുള്ളുകൊണ്ടത് .
പെരിങ്ങോട് വിശദീകരിച്ചു . പെണ്ണുങ്ങളുടെ കർക്കശസ്വഭാവത്തിന്ടെ മുള്ളുകുത്തലാണത്. യഥാർത്ഥത്തിലുള്ള മുല്ലുകുത്തലാകണമെന്നില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ ? ശ്രീരാമന്റെ കാലിൽ മുള്ളുകുത്താനുണ്ടായ സാഹചര്യം രാമായണത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീരാമൻ വന വാസത്തിനു പോയപ്പോൾ അണിഞ്ഞിരുന്ന മെതിയടി ഭരതൻ ശ്രീരാമനോട് ആവശ്യപ്പെട്ട്‌ കൊട്ടാരത്തിലേക്ക് കൊണ്ടുപോന്നിരുന്നു .ആ മെതിയടി സിംഹാസനത്തിൽ വെച്ചുകൊണ്ടാണ് ഭരതൻ രാജ്യം ഭരിച്ചത്. വനത്തിൽ വെച്ച് സീതാപഹരണം നടന്നപ്പോൾ സീതയെ അന്വേഷിച്ചു വനത്തിൽ അലഞ്ഞ രാമന് മുള്ളുകുത്തേൽക്കേണ്ടി വന്നിട്ടുണ്ട് . പൊന്മാനിനെ വേണമെന്ന സീതയുടെ നിര്ബന്ധ ബുദ്ധികൂടിയാണല്ലോ സീതാപഹരണത്തിനു വഴി തെളിയിച്ചത് .പെരിങ്ങോടിന്റെ ഈ ഉത്തരം വൈലോപ്പിള്ളിയെ സന്തോഷിപ്പിച്ചു .
അപ്പോൾ ഭീമന്റെ കാലിൽ എങ്ങിനെയാ മുള്ളുകുത്തിയത് ? എന്നായി അടുത്ത ചോദ്യം. പെരിങ്ങോട് വിശദീകരിച്ചു . അക്കാര്യം മഹാഭാരതത്തിലില്ലാത്തതാണ് .എന്റെ ഭാവനയിൽ സൃഷ്ടിച്ചതാണ്‌. പാഞ്ച പാണ്ഡവന്മാർക്കു പത്നിയായ പാഞ്ചാലിയുടെ അന്തപുര അറയിൽ ഏതെങ്കിലും ഒരു ഭർത്താവ് പ്രവേശിച്ചിരിക്കുമ്പോൾ മറ്റു ഭർത്താക്കന്മാരാരും കയറിക്കൂടാ എന്ന നിയമം ഉണ്ട്‌. ആ നിയമം തെറ്റിച്ച ആൾ പ്രായശ്ചിത്തമായി ഒരു വർഷക്കാലം സന്ന്യാസം സ്വീകരിച്ചു കാട്ടിൽ വസിക്കണം എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട് അന്തപുരത്തിൽ പ്രവേശിക്കുന്ന ആൾ അതിൻറെ അടയാളമായി തൻറെ പാദുകം(ചെരിപ്പ് ) പുറത്തു വെക്കാറുണ്ട്. ഇതുകണ്ടാൽ വേറെ ആരും അന്തപുരത്തിൽ കടക്കുകയില്ല . ഒരിക്കൽ ധർമ്മപുത്രർ തന്ടെ അന്തപുരത്തിൽ വെച്ച് പാഞ്ചാലിയോടൊത്തു പ്രണയ ലീലകളിൽ മുഴുകി ഇരിക്കുകയായിരുന്നു .ആ സമയം പുറത്തു വെച്ചിരുന്ന ചെരുപ്പ് ഒരു പട്ടികടിച്ചുകൊണ്ടുപോയി .അപ്പോൾ അർജുനൻ അന്തപുരത്തിന് മുൻപിൽ എത്തുകയും അടയാള ചിഹ്നമായി ആരുടെയും ചെരുപ്പ് കാണാത്തതിനാൽ അന്തപുരത്തിനകത്തു പ്രവേശിച്ചു .എന്നാൽ അവിടെ ജ്യേഷ്ഠനായ ധർമ്മപുത്രരും പാഞ്ചാലിയും പ്രണയ കേളികളിൽ മുഴുകിയിരിക്കുന്നു കാണാനിടയായി .നിയമം തെറ്റിച്ചു അന്തപുരത്തിൽ കടക്കുകയും സുരതകേളികൾ കാണാനിടയായതിന്ടെയും പ്രായശ്ചിത്തമായി അർജുനൻ സന്ന്യാസം സ്വീകരിച്ചു കാട്ടിലേക്ക് പോയി .സുരതഭംഗത്തിനിടയായാക്കിയ ആ പട്ടിയെ യുധിഷ്ടിരന് ശപിച്ച കഥയുമുണ്ട് .അതിങ്ങനെയായിരുന്നു .തുറസ്സായ സ്ഥലങ്ങളിൽ അവഹേളനം ഏറ്റുകൊണ്ട് ദുസ്സഹമായ ഒരു വിനാഴിക നീണ്ടു നിൽക്കുന്ന സുരതമാകട്ടെ നിങ്ങളുടേതെന്നായിരുന്നു അത്അങ്ങിനെയാണത്രെ നായ്ക്കളുടെ സുരതം ഇപ്പോൾ കാണുന്ന ഈ വിധമായി തീർന്നത് . ഇതൊക്കെ മഹാഭാര തത്തിലുള്ളതാണ് .
എന്നാൽ പെരിങ്ങോടിന്റെ ഭീമകഥ വേറെയാണ്.കല്യാണ സൗഗന്ധികം പുഷ്പം ലഭിക്കണമെന്ന പാഞ്ചാലിയുടെ അതിയായ ആഗ്രഹം സഫലീകരിക്കാൻ ഭീമൻ തയ്യാറായി . പാഞ്ചാലിയുടെ നിര്ബന്ധ ബുദ്ധിയിൽ ഭീമന് അത് സമ്മതിക്കേണ്ടി -വന്നു.പൂപറിക്കാൻ പോകുന്നതിനുമുമ്പ് ഭീമൻ ചോദിച്ചു .കട്ടിൽ പോയി എല്ലാ ആപത്ഘട്ടങ്ങളേയും തരണം ചെയ്ത് പുഷ്പം ഞാൻ കൊണ്ടുവരാം. വാടാതെ സുഗന്ധം നഷ്ടപ്പെടാതെ അത് പാഞ്ചാലിക്ക് സമ്മാനിക്കാം.വാടി സുഗന്ധമില്ലാത്ത സൗഗന്ധികം കിട്ടിയിട്ട് കാര്യമില്ല. അത് കൊണ്ട് ഞാൻ തിരികെ എത്തിയ ഉടനെ പൂക്കൾ പാഞ്ചാലിയുടെ കയ്യിൽ എത്തിക്കാൻ എന്താണ് മാർഗ്ഗം .വരുന്ന സമയത്തു് ഭർത്താക്കന്മാർ ആരെങ്കിലും പാഞ്ചാലിയുടെ അന്തപുരത്തിൽ പ്രവേശിച്ചിട്ടുങ്കിൽ ഒരു പക്ഷെ ഭീമന് പാഞ്ചാലിയെ കാണാനാകില്ല .അപ്പോളേക്കും പൂക്കൾ വാടി സുഗന്ധം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും.പാഞ്ചാലി അതിനു ഉടനെ ഉപായം പറഞ്ഞു. അതിനു അങ്ങ് ഒരു കാര്യം ചെയ്യൂ അങ്ങയുടെ വലിയചെരുപ്പുകൾ അന്ത പൂരത്തിന് പുറത്തു അടയാളമായി വെക്കുക . അപ്പോൾ മറ്റുള്ളവർ ഭീമൻ അകത്തുണ്ടെന്നു കരുതി മടങ്ങിക്കൊള്ളും. അപ്പോൾ ഭീമൻ പൂക്കളുമായി നേരെ അന്തപുരത്തിലേക്കു കടന്നു വരികയും ചെയ്യാം. അപ്രകാരം പാഞ്ചാലിയുടെ ആവശ്യമനുസരിച്ചു ഭീമൻ തന്റെ വലിയ പാദുകങ്ങൾ കാന്തപുരത്തിന് മുമ്പിൽ അഴിച്ചുവെച്ചാണ് സൗഗന്ധിക പുഷ്പങ്ങൾ തേടി വനത്തിലേക്ക് പോയത്. പാദുകങ്ങൾ ഇല്ലാതെ കാട്ടിൽ അലഞ്ഞ ഭീമന് തീർച്ചയായും മുള്ളുകുത്തേറ്റിട്ടുണ്ടാകും'
. ഈ ഭീമ കഥ കേട്ടതും വൈലോപ്പിള്ളി പറഞ്ഞു ശങ്കരനാരായണന്റെ ഭാവന അതിഗംഭീരമായിരിക്കുന്നു .കവിതയ്ക്ക് ഞാൻ അവതാരിക എഴുതിത്തരാമെന്നു പറഞ്ഞു
'.നാല് വരിയിൽ രണ്ടു ഇതിഹാസങ്ങളിലെ സത്യത്തെ സമർത്തിച്ചിരിക്കുന്നു'. എന്നിങ്ങനെയുള്ള അവതാരിക 1985 ആഗസ്ത് 18 നു പെരിങ്ങോടിനു ലഭിച്ചു . തകഴിക്കു ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചപ്പോൾ കുന്നംകുളം ബോയ്സ് ഹൈസ്കൂളിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളന വേദിയിൽ വെച്ച് വൈലോപ്പിള്ളിയുടെ അവതരികയുള്ള പെരുങ്ങോടിന്റെ ''ഉദയാല്പരം'' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഏതാണ്ട് മൂന്നു മാസത്തിനു ശേഷം വൈലോപ്പിള്ളി ഈ ലോകത്തോട് വിടപറഞ്ഞു ''അരയന്നം'' പോലെയുള്ള ഒപ്പുള്ള ആ അവതാരിക പെരിങ്ങോട് ശങ്കരനാരായണൻ നിധിപോലെ സൂക്ഷിക്കുന്നു.

Saturday 8 July 2017

അപാരേ കാവ്യ സംസാരേ കവിരേപ പ്രജാപതി

ഭാരതീയ കാവ്യശാസ്ത്രങ്ങളിലും കവി എഴുതുന്നത് തന്നെയാണ് കവിത. എന്നാൽ കവി ആരാണ് ? അത് ഋഷി മാത്രമാണെന്നാണ് ഭാരതീയ കാവ്യമീമാംസകൾ പറയുന്നത് .തീർച്ചയായതും അപ്പോൾ ക്രാന്തദർശിത്വം ഉള്ളയാൾ തന്നെയാണ് കവി .എന്നാൽ അത് രാജര്ഷി പോലെ ഋഷികവിയല്ല .ഋഷിത്വം ഉള്ളവൻ/വൾ എന്നുതന്നെ .ഏതൊക്കെ കവിതയല്ല  ഏതൊക്കെയാണ്  പ്രാർത്ഥനകൾ   ,സ്തുതിയേത്, മന്ത്രമേത് എന്നൊക്കെ ഭാരതീയ കാവ്യമീമാംസകൾ അതി വിശാലമായും ഗഹനമായും ചർച്ചകൾ നടത്തിയിട്ടുണ്ട് ആനന്ദവർദ്ധനന്റെ 'ധ്വന്യാലോകം '. വിശ്വനാഥന്റെ 'സാഹിത്യദർപ്പണം ' ,മമ്മടന്റെ 'കാവ്യപ്രകാശം ' ,കുന്തകന്റെ 'വക്രോക്തിജീവിതം ' .ജഗന്നാഥ്‌പണ്ഡിതന്റെ 'രസഗംഗാധരം' തുടങ്ങി അനേകമുണ്ട്  ആ ലിസ്റ്റിൽ .ഇവർ ആവിഷ്കരിച്ച അല്ലെങ്കിൽ പുനരാലോചിക്കുന്ന കാവ്യസിദ്ധാന്തമാതൃകകൾ പിൻപറ്റി നിർവ്വഹിക്കപ്പെട്ടവ മാത്രമാണ് കവിതകൾ എന്നൊന്നുമല്ല പറയുന്നത് .ഭാരതീയകാവ്യപാരമ്പര്യത്തിന്റെ ആഴവും പരപ്പും സൂചിപ്പിക്കുന്നേയുള്ളൂ .കടമ്മനിട്ടയെ മാത്രം വായിക്കുകയും ഭാരവിയുടെ 'കിരാതാർജ്ജുനീയം ' വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതുകൊണ്ടുകൂടിയാണ് കടമ്മനിട്ട തിരുത്തി എന്നൊക്കെ പറയിപ്പിക്കുന്നത് .അവിടെ തിരുത്തലൊന്നുമില്ല കടമ്മനിട്ട ഉമാമഹേശ്വര കഥയെ ഉപജീവിച്ച് ഒരു നല്ല കവിത എഴുതി ,പൊളിച്ചടക്കലുകൾ ഒന്നുമില്ല .അങ്ങിനെ കഴിയുകയുമില്ല .മറ്റൊന്ന് പൂജ്യം ഒറ്റയ്ക്ക് നിൽക്കുമ്പോൾ മരണമല്ല പൂർണ്ണതയാണ് ,ശ്രീനാരായണഗുരുദേവൻ അകവും പുറവും തിങ്ങി നിറഞ്ഞ ചൈതന്യമെന്നാണ് അതിനെ പറയുന്നത് .ഞാതാവും അജ്ഞാതവുമായ ഏക പൂർണ്ണത അതുമാത്രമാണ് .പൂജ്യം  അകവും പുറവും നിറഞ്ഞ ചൈതന്യമാണെ സത്യമാണെന്നിരിക്കെ തന്നെ പൂജ്യം മരണമാണെന്ന് സങ്കൽപ്പിക്കാൻ     സ്വാതന്ത്ര്യമുണ്ട്. അത് തികച്ചും വൈയക്തികമാണ് .ഭാരതീയകാവ്യം പക്ഷെ  ചൈതന്യഅഭിമുഖ്യത്തെയാണ് പ്രകടിപ്പിക്കുന്നത്. ആത്യന്തികമായി അത് പൂർണ്ണതയാണ് . പൂർണ്ണമദഃ പൂർണ്ണമിദം പൂര്ണാത് പൂർണ്ണമുദച്യതേ ,പൂര്ണസ്യപൂണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ (ഉപനിഷത് ) ഈ വരികൾ നല്ല കവിതയല്ലേ????????????? അപാരേ കാവ്യ സംസാര കവിരേപ പ്രജാപതി 

Friday 7 July 2017

പ്രിയ കവി സച്ചിദാനന്ദൻ തുഞ്ചൻ സ്മാരകപ്രഭാഷണം നടത്തിയത്

ജയൻ എടക്കാട്ട്
പ്രിയ കവി സച്ചിദാനന്ദൻ തുഞ്ചൻ സ്മാരകപ്രഭാഷണം നടത്തിയത് ലേഖനമായി ശാന്തം മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട് .വളരെ അപകടകരമായതും ധൈഷണിക ധാർമ്മികതപാലിക്കാത്തതുമായ നിരീക്ഷണങ്ങൾ അതിൽ തീർച്ചയായും ഉണ്ട് .എഴുത്തച്ഛനെ ഒരു കീഴാളകവിയാക്കി പ്രതിഷ്ഠിക്കുന്നത് ഇത്തവണ അത് ആർക്കുവേണ്ടിയാണ് ? തീർച്ചയായും പ്രിയകവി മലയാളികളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതായ, ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി നിലകൊണ്ടു ആക്ടിവിസം നടത്തിവരുന്നു എന്നതിനെ പാടേ നിരാകരിക്കുന്നു. എഴുത്തച്ഛനെ മലയാളത്തിലെ ഒന്നാമത്തെ കീഴാളകവിയാക്കിയാണ് പ്രതിഷ്ഠിക്കുന്നത് .ആ നിരയിലെ വെറും രണ്ടാമത്തെ കവിമാത്രമാക്കി ശ്രീനാരായണഗുരുവിനെ മാറ്റുന്നു .കുറച്ചുകാലമായി രണ്ടു സമുദായങ്ങൾ എഴുത്തഛനെ സ്വന്തമാക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടത് അദ്ദേഹം ആർജ്ജിച്ച ദ്വിജശ്രേഷ്ഠതകൊണ്ടാണ് .എഴുത്തച്ഛനെ സ്വന്തമാക്കാൻ പോരാടിക്കൊണ്ടിരിക്കുന്ന രണ്ടിൽ ഏതുസമുദായത്തിനാണ് സച്ചിദാനന്ദന്റെ എഴുത്ത് ഗുണം ചെയ്യുക എന്ന് അറിയുകയേ വേണ്ടൂ.
പ്രിയ കവി സച്ചിദാനന്ദൻ തന്റെ പ്രഭാഷണത്തിൽ പ്രയോഗിക്കുന്ന 'പ്രതിരോധത്തിന്റെ സൗന്ദര്യം ' എന്ന പ്രയോഗം പ്രഭാഷണത്തിന്റെ കാതൽ എന്ന് വായനക്കാരനെ ബോധിപ്പിക്കുമാറ് പരിശ്രമിച്ചിട്ടുണ്ട് .അപ്പോൾ തന്നെയും കവിയുടെ സ്വന്തം പ്രതിരോധബോധമോ അതിനായി കവി സൃഷ്ടിച്ച കവിതകളുടെ പ്രരോധമൂല്യമോ ഉണ്ടെന്നു അറിയുവാൻ കഴിയുന്നില്ല .തികച്ചും ,അത് അന്യന്റെ കൊടിയ ദുരിതങ്ങൾക്കും അന്യർ ഏറ്റുവാങ്ങുന്ന പീഡനങ്ങൾക്കും നല്ല സൗന്ദര്യമുണ്ട് എന്ന് കവി പ്രസ്താവിക്കുന്നതിനു തുല്യമാണ്. അങ്ങിനെയേ അത് മനസ്സിലാക്കപ്പെടുകയുള്ളൂ എന്ന് പ്രിയ കവി മനസ്സിലാക്കേണ്ടിയിരിക്കുന്നു .അങ്ങിനെ വായനക്കാരൻ വായിച്ചെടുത്തിരിക്കെ 'കവിതയിലെ പ്രതിപാരമ്പര്യം 'എന്നു വിശേഷിപ്പിക്കുന്ന ഒരു പാരമ്പര്യത്തിലെ കണ്ണിയാണ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നു പ്രിയ കവി പറയുന്നു .ഒപ്പം എങ്ങിനെയുള്ളവരെയാണ് പ്രതിപാരമ്പര്യത്തിൽപെട്ട കവികൾ എന്നുവിളിക്കപ്പെടുന്നത് എന്നതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു .അതിലൊന്ന് സംസ്കൃതത്തിന്റെ മേൽക്കോയ്മക്കെതിരെ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരാണ്എന്നാണ് .തുടർന്ന് കവി പറയുന്നു 'കവിത ഉണ്ടായത് കീഴാളനിൽനിന്നാണ് എന്നത്കൊണ്ട് തന്നെ അന്ന് നിലനിന്നിരുന്ന മതത്തിനു ഒരു ജനകീയ സമാന്തരം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിരോധപാരമ്പര്യത്തിലെ കവികൾ നടത്തിയത് .ഭക്തികവികൾ അത്തരം പ്രതിരോധപാരമ്പര്യത്തിൽപെട്ടവരാണ് .ഇവിടെ കവി പറഞ്ഞ ആശയങ്ങളുടെ യുക്തിഭദ്രതയില്ലായ്മ വെളിവാകുന്നത് എങ്ങിനെയെന്നു നോക്കുക,അത് അദ്ദേഹത്തിന്റെ തുടർന്നുള്ള നിരീക്ഷണങ്ങളിലൂടെതന്നെ കാണാം .'കഴിഞ്ഞ മുപ്പതോ നാല്പതോ വർഷങ്ങളിൽ ഭാരതീയ കവിതയെ സജീവമായി നിലനിർത്തിയിട്ടുള്ളത് സമാന്തരപാരമ്പര്യത്തിന്റെ ധാരയാണ് ' എന്ന്‌ .അപ്പോൾ തീർച്ചയായും കവിതയുടെ ഒരു മുഖ്യധാരയുണ്ട് എന്നു കവി പറയുന്നു .എന്നാൽ കവിതയുണ്ടായത് കീഴാളനിൽനിന്നാണ് എന്നും കവി പറയുന്നു അങ്ങിനെയെങ്കിൽ കവിതയുടെ മുഖ്യധാര കീഴാളരുടേതാകണമായിരുന്നു .പക്ഷെ സമാന്തരക്കാർ കീഴാളരാണെന്നും പറയുന്നു .ഇത്തരം നിരീക്ഷണവൈരുധ്യങ്ങളെ ധൈഷണിക ജാഗ്രതക്കുറവെന്നു പറഞ്ഞാൽ പോരാ അത് ധൈഷണിക സത്യസന്ധതയില്ലായ്മയാണ്. മേൽപ്പറഞ്ഞ ,കീഴാളയരുടേതോ മേലാളരുടെതോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സമാന്തര പാരമ്പര്യത്തിന്റെ മലയാളത്തിലെ പ്രോദ്‌ഘാടകരിൽ ഒരാളായിട്ടുവേണം എഴുത്തച്ഛനെ കാണാൻ എന്നാണു കവി പറയുന്നത്.ഇത് പ്രിയകവിയുടെ കാല,-ദേശ സാമൂഹിക- ചരിത്ര ബോധത്തിലെ വിള്ളലുകളിൽനിന്നും പുറപ്പെടുന്നതല്ലേ ?. എഴുത്തച്ഛന്റെ സർഗ്ഗവൈഭവം പുറത്തുവന്നുകൊണ്ടിരുന്ന കാലത്തിന്റെ അജ്ഞത എന്നുപറയണമോ? അന്നത്തെ സാമൂഹ്യ ധൈഷണിക വ്യവഹാരങ്ങൾ മനസ്സിലാക്കുമ്പോൾ എഴുത്തച്ഛൻ രചിച്ചതരത്തിലുള്ള കൃതികൾ രചിച്ചൊരാൾ അല്ലെങ്കിൽ അതിനു പ്രാപ്തിയുള്ള പ്രജ്ഞ കൈവരിച്ചൊരാൾ 'കീഴാളൻ' വിശേഷണത്തിന് പാത്രമാകുന്നില്ല .ആ പ്രാപ്തികൈവരിക്കലിലൂടെ കീഴാളത്തം മേലാളത്തം എന്ന അതിർവരമ്പുകൾ ഇല്ലാതാകുന്നു.വിദ്യകൊണ്ടും സിദ്ധികൊണ്ടും സർഗ്ഗശേഷികൊണ്ടും അത് ഇല്ലാതാകുന്നു .ആ മണ്ഡലത്തിൽ അത്രയും ഉന്നതിയുള്ളവരാണ് വിരാജിച്ചിരുന്നത് .ഇത്‌ സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അംഗീകരിച്ചിരുന്നു. സ്വാഭാവികമായ പ്രക്രിയതന്നെയായിരുന്നു ആ അംഗീകാരം.അത് ഭാരതത്തിന്റെ ജ്ഞാനമേഖലയുടെയും സമൂഹമനസ്സിൻെറയും സവിശേഷതയാണ് .കാട്ടാളനായിരുന്ന വാല്മീകിയേയും മുക്കുവ സ്ത്രീയുടെ മകനായിരുന്നു വ്യാസനെയും ആരും ശൂദ്രർ എന്ന് വിളിക്കാറില്ല സർ .മഹാ ഋഷിമാരാണ് സർ .അതോ അവരും പ്രതിരോധകവിതക്കാരാണൊ?
തുടർന്ന് കവി പറയുന്നു ,അല്ല ,അതൊരു തകിടം മറിച്ചിലാണ്. ''ശൂദ്രനായ എഴുത്തച്ഛനാണ്‌ മലയാളിയുടെ വേദഗുരുവും വിദ്യാപീഠവുമാണ് എഴുത്തച്ഛൻ .സംസ്കൃതത്തിന്റെ ധൈഷണികതയും വിചാരഗരിമയും ദ്രാവിഡത്തിന്റെ വൈകാരികതയും സംഗീതാത്മകതയും കലർത്തി മലയാള ഭാഷയെ ശക്തവും നവീനവുമാക്കി എഴുത്തച്ഛൻ . പ്രിയ കവി സച്ചിദാനന്ദൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വേദിയിൽഎഴുത്തച്ഛൻ ഇരിക്കുന്നുണ്ടെന്നു കരുതി കുറച്ചു പ്രശംസാവാക്കുകൾ പറഞ്ഞതാണെന്ന് കരുതാം ഈ വാക്കുകളെ .കാട്ടാളനായിരുന്ന വാല്മീകിയേയും മുക്കുവ സ്ത്രീയുടെ മകനായിരുന്നു വ്യാസനെയും ആരും ശൂദ്രർ എന്ന് വിളിക്കാറില്ല സർ .മഹാ ഋഷിമാരാണ് സർ.ആ ധാരയുടെ പലകൈവഴികളിൽനിന്നുള്ളത് തന്നെയാണ് എഴുത്തച്ഛനും .അത് പക്ഷെ ആർജ്ജിക്കുന്നതാണ് .പലതായിരുന്നവർ ആർജ്ജിച്ച്‌ ഉന്നതികളെ പ്രാപിക്കുന്നതാണ് .ആസൂത്രിതമായി ആരും പ്രതിഷ്ഠാപനം നടത്തുന്നതല്ല . അവർ പ്രതിരോധകവിതക്കാരല്ല സർ . അത്തരമൊരു ശ്രേഷ്ഠത എഴുത്തച്ഛൻ കൈവരിച്ചതിനാലാണ് അദ്ദേഹത്തിന്റെ കൃതികൾ മേലാളൻ കീഴാളൻ എന്നെ ഭേദമില്ലാതെ എല്ലാവരും പാരായണം ചെയ്യുന്നത് .ആ ഇടത്തിലേക്കാണ് പ്രിയ കവി ജാതി വിഭാഗീയത കടത്തിവിടുന്നത് .ഇത് പക്ഷെ കവിക്ക് ജാതി താൽപ്പര്യം ഉണ്ടായിട്ടുവേണം എന്നല്ല .ഇന്ത്യയിൽ അങ്ങിനെ വിഭാഗീയത ഉണ്ടാക്കാൻ സൃഷ്ടിക്കപ്പെട്ട സിദ്ധാന്തങ്ങൾക്ക്( ഉദാഹരണത്തിന്എം.എൻ .കാരശ്ശേരി ഭാഷാപോഷിണിയിൽ എഴുതിയപോലത്തെ ഭാഗവത റിവ്യൂകൾ )അടിമയാക്കപ്പെട്ട വലിയൊരു ചിന്താമണ്ഡലത്തിന്റെ പ്രതീകമാണ് പ്രിയ കവി സച്ചിദാനന്ദൻ എന്നുവേണം കരുതാൻ .
ലാറ്റിനമേരിക്കൻ കവിതകൾ മാത്രമല്ല ഞാൻ വായിച്ചിട്ടുള്ളത് ഭാരതത്തിന്റെ കാവ്യ,കാവ്യ -മീമാംസാ ,തത്ത്വചിന്ത,ആധ്യാത്മികത തുടങ്ങി ഭാരതീയമായ എല്ലാ ജ്ഞാനമണ്ഡലങ്ങളിലും ഞാൻ പ്രജ്ഞനാണ് എന്ന് തെളിയിക്കാൻ പ്രിയകവി സച്ചിദാനന്ദൻ ഈ അടുത്തിടെ തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായിട്ടുവേണം ഇതൊക്കെ എന്നുവേണം കരുതാൻ.അങ്ങിനെ ശ്രമം നടത്തുമ്പോൾ പിണയുന്ന അബദ്ധങ്ങൾ എന്നുവിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു നിരീക്ഷണത്തെകുറിച്ച് പറയട്ടെ . എഴുത്തച്ഛന് ശൂദ്രബോധം ഉണ്ടായിരുന്നതിനാലാണ് രാമായണം വിവർത്തനം ചെയ്തപ്പോൾ തത്തയെ (ശുകം )കൊണ്ട് പറയിപ്പിക്കുന്നരീതിയിൽ എഴുതിയത് .അതായത് ബ്രാഹ്മണരെ പേടിച്ച് എന്ന് .
ശുകമഹർഷിയുടെ മുഖത്തുനിന്നാണ് ഭാഗവതം പുറപ്പെടുന്നത് എന്ന് ഭാഗവതം പ്രഥമസ്കന്ധം ആറാം അധ്യായത്തിലെ
''നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതംപിബത ഭാഗവതം രാസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ: ''
ഈ ശ്ലോകത്തിൽനിന്നും മനസ്സിലാക്കുന്നു.മാത്രമല്ല ശുകമഹർഷിയും ശുകമഹർഷിക്കു ആ പേരുകിട്ടുവാനും ശുകവും (തത്തയും) ശുകമഹർഷിയും തമ്മിലും ബന്ധപ്പെട്ടു നിരവധി കഥകളും വിശ്വാസങ്ങളും ഉണ്ട് .സ്വാഭാവികമായി എഴുത്തച്ഛനിൽ ഈ ആശയമൊക്കെ ഉണ്ടാകും എന്നത് എഴുത്തച്ഛൻറെ രാമായണവും ഭാഗവതവും വ്യാസഭാഗവതവും നൂറ്റാണ്ടുകളായി ഭക്തിയാലും അല്ലാതെയും പാരായണം ചെയ്യുന്ന ഭാരതീയർക്കും ലോകത്തിലെ ഇതര ജനങ്ങൾക്കും ഒട്ടും അതിശയോക്തിയോ ആശ്ചര്യമോ ഇല്ലാത്തതാണ് എന്ന് കവി അറിയേണ്ടതാണ് .
വ്യാസമഹർഷി രചിച്ച ശ്രീ മഹാഭാഗവതത്തെ കുറിച്ച് അദ്ദേഹം ഒന്നുകൂടി പറഞ്ഞതുകൂടികേട്ടാൽ അത് കൂടുതൽ ബോധ്യമാക്കും.അദ്ദേഹം പറയുന്നു ''ഭാഗവതം നമുക്ക് കാവ്യഗ്രന്ഥമാണ് ഭാഗവതത്തിലെ ദശമസ്കന്ധം പാശ്ചാത്യർക്ക് തത്ത്വചിന്തയാണ് .'' .ഇവിടെ ‘നമുക്ക്’ എന്ന് കവി പറഞ്ഞതിൽപെട്ടവർ ആരൊക്കെ എന്ന് മനസ്സിലാകുന്നില്ല .കുറഞ്ഞത് ദശമസ്കന്ധം ഭാരതീയർക്ക് തത്ത്വചിന്തയല്ല എന്ന് അനുമാനിക്കാമല്ലോ? അവിടേയും കവിയുടെ വിഭാഗീയതാ ത്വര ഉണരുന്നു. ഭാഗവതത്തിന്റെയും ഭഗവദ് ഗീതയുടെയും വേദാന്തത്തിന്റെയും വിചാരധാര സ്വദേശി- വിദേശി വിഭാഗീയതക്ക് അതീതമാണ് സർ. കൃസ്തുവിന്‌ പതിനായിരംവർഷം മുൻപെങ്കിലും ആരംഭിച്ചത് എന്ന് സാമാന്യ വ്യവഹാരഭാഷയിലെങ്കിലും പറയുന്ന നാല് വേദങ്ങൾ, വ്യാകരണം ,ജ്യോതിഷം ആയുർവേദം തുടങ്ങിയവ ഉൾകൊള്ളുന്ന ഉപവേദങ്ങൾ .വൈദീക കാലഘട്ടത്തിനു ശേഷം ജനപഥങ്ങൾ രൂപപ്പെടുന്നതോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാവ്യങ്ങൾ ,കാവ്യ മീമാസകൾ ,ഭൗതിക ശാസ്ത്രം ,ആധ്യാത്മിക ശാസ്ത്രം ,തന്ത്രം ,മന്ത്രം തുടങ്ങി ബോധമണ്ഡലത്തിലൂടെ അനേകം പ്രതിപാദിച്ചിട്ടുള്ളതെന്തും ഭാരതത്തിൽ അത് കവിതയായിട്ടാണ് സാർ .